Sunday, October 5, 2008

'ബര്‍സ'യെക്കുറിച്ച് സഹോദരി കെ.പി.സല്‍വ.....


'ബര്‍സ'ക്ക് ഇസ്ലാമിന്റെ അകത്തു നിന്നാണുത്തരം വേണ്ടതെങ്കില്‍ അതിന്റെ അടിസ്ഥാനങ്ങളായ ഏകദൈവത്തിനു വഴിപ്പെടൂന്ന ജീവിതം, പ്രവാചകന്മാരുടെ ജീവിതം, ആകാശങ്ങളില്‍ തീര്‍പ്പാക്കപ്പെടുന്ന ജീവിതം എന്നിവ അംഗീകച്ചു കൊണ്ടായിരിക്കണം. ഇസ്ലാമിന്റെ ഏകദൈവ സങ്കല്പ്പത്തെ ബഹുക്കളിലൂടെ ഏകത്തിലെത്തുന്ന ഭാരതീയ ദൈവസങ്കല്പ്പവുമായി കൂട്ടിക്കെട്ടുന്നിടത്താണു 'ബര്‍സ' വഴിപിരിയല്‍ ആരംഭിക്കുന്നത്. മനുഷ്യന്റെ എക്കാലത്തെയും പ്രശ്നം ദൈവം ഉണ്ടോ ഇല്ലേ എന്നതായിരുന്നില്ല. മറിച്ച്, ദൈവത്തിന്റെ ഗുണങ്ങളും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ അഭാവമായിരുന്നു. ഇസ്ലാമിനിതില്‍ വ്യക്തതയുണ്ട്. മനുഷ്യനെ സ്ര്യഷ്ടിച്ച , സം രക്ഷിക്കുന്ന, വഴി കാണിക്കുന്ന കാണിക്കുന്ന കാരുണ്യമൂര്‍ത്തിയായ , വീണ്ടൂം വീണ്ടും മാപ്പ് നല്‍കുന്ന, അങ്ങേയറ്റത്ത് കഠിനമായി ശിക്ഷിക്കുന്ന, സജീവ സാനിധ്യമായ , ജീവിതത്തില്‍ ഇടപെടൂന്ന, സര്‍ വ്വവ്യാപിയും ഏകവുമായ ഉണര്‍ന്നിരിക്കുന്ന ദൈവം. നിരാശ്രയനായ, തനിക്ക് വഴിപ്പെടാനല്ലാതെ മനുഷ്യനെയും ഭൂതഗണങ്ങളെയും സ്ര്യഷ്ടിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന ദൈവം ജീവിതത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണാവശ്യപ്പെടൂന്നത്.

'ബര്‍സ'യില്‍ ഇങ്ങിനെയൊരു ദൈവത്തെ നാം കണ്ടുമുട്ടുന്നില്ല. മറിച്ച്, സ്ര്യഷ്ടിയോട് ഒന്നും ആജ്ഞാപിക്കാത്ത, ജീവിതത്തില്‍ ഇടപെടാത്ത, അവരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും നിശ്ശബ്ദ കാവല്‍ക്കാരനായ ക്ഷിപ്രകോപിയും കാരുണ്യവാനുമായ ദൈവം. ഇങ്ങിനെയൊരു ദൈവത്തെ ഇതിനു മുമ്പ് കാണുന്നത് രാമനുണ്ണിയുടെ 'ജീവിതത്തിന്റെ പുസ്തകത്തി'ലാണു. ഇത് ഏകദൈവ വിശ്വാസത്തിന്റെതല്ല, ബഹുദൈവങ്ങളുടെ സാനിധ്യത്തില്‍ മാത്രമുണ്ടാവുന്നതാണു. മുഴുജീവിതത്തിലും ഇടപെടുന്ന ഉടമസ്ഥനായ ദൈവത്തെ അറിയുമ്പോള്‍ മാത്രമേ ദൈവത്തിനു മുന്നില്‍ പൂര്‍ണമായി സമര്‍പ്പിക്കേണ്ട ജീവിതത്തെ അംഗീകരിക്കാനാവൂ.

ദൈവിക വെളിപാടൂകളാണു ഖുര്‍ ആന്‍. അത് മനുഷ്യരിലേക്ക് എത്തുന്ന വഴിയാണു പ്രവാചകന്മാര്‍. അവര്‍ തന്നെയാണതിന്റെ പ്രായോഗിക മാത്ര്യകകളും. പ്രവാചകത്വൗം ദിവ്യ വെളിപാടൂകളും അസംഭവ്യമാണെന്ന വാദം 'ബര്‍സ'ക്കില്ല. എന്നാല്‍ പ്രവാചകത്വം യാഥാര്‍ത്ഥ്യമോ മായയോ എന്ന സംശയം വളരെ ശക്തമായി ഉന്നയിക്കുന്നു. ദൈവവും മനുഷ്യനും ഒന്നുചേരുന്ന (അഹം ബ്രഹ്മാസ്മി) അവസ്ഥയാണു നോവല്‍ പകരം വെക്കുന്നതെ. ദൈവവും മനുഷ്യനും തീര്‍ത്തും വ്യത്യസ്തങ്ങളായ രണ്ട് അസ്തിത്വങ്ങളാണു. അതല്ലാതിരിക്കുന്നിടത്താണാള്‍ ദൈവങ്ങള്‍ക്കുള്ള ഇടം. ആള്‍ദൈവങ്ങളീല്‍ മുക്കാല്‍ പങ്കിനും ഭാരതീയമായ വേരുകളുണ്ടായതിനെ ഇതിനോട് ചേര്‍ത്തു വായിക്കാം.


ഇസ് ലാമിന്റെ എല്ല മഹത്വങ്ങളും അംഗീകരിക്കുമ്പോള്‍ തന്നെ ഇസ് ലാമിനെയും പ്രവാചകനെയും കാലഘട്ടത്തിന്റെ സ്ര്യഷ്ടിയായി മാത്രം ചിത്രീകരിക്കുന്ന ഭീമാബദ്ധം ചരിത്രത്തില്‍ വേണ്ടുവോളമുണ്ട്. അന്ധമായ വിരോധമോ മനുഷ്യയുക്തിക്കടിയറ വെച്ച ചിന്തയോ മറ്റെന്തെങ്കിലും കാരണമോ ആവട്ടെ പ്രവാചകത്വ(തെരഞ്ഞെടുക്കപ്പെട്ട മനുഷ്യരിലൂടെ ദൈവഹിതം വെളിപ്പെടൂന്നത്) നിഷേധത്തിലൂടെ ഇസ് ലാം ഒരു മനുഷ്യമാത്ര ദര്‍ശനമായി ചുരങ്ങുകയായിരിക്കും ഫലം.
ദൈവം-മനുഷ്യന്‍, ഇരവ്-പകല്‍, പുരുഷന്‍-സ്ത്രീ,ആത്മാവ്-ശരീരം, പ്രണയം-വിവാഹം , മുതലാളി-തൊഴിലാളി, വ്യക്തി-സമൂഹം തുടങ്ങിയ ദ്വന്ദങ്ങളെ മനോഹരമായി സമന്വയിപ്പിക്കാനും വിദഗ്ദമായി പൂരിപ്പിക്കാനും ഇസ് ലാമിനു കഴിയുന്നു. പുരുഷനു ലഭിക്കുന്നതെല്ലാം സ്ത്രീക്ക് ലഭിക്കുന്ന സമത്വം ഭൂമിയില്‍ സംഭവിക്കുന്ന കാര്യമല്ല. അത് ഒരു മനുഷ്യനെപ്പോലെ മറ്റു മനുഷ്യരും ഒരു സ്ര്യഷ്ടിയെപ്പോലെ മറ്റ് സ്ര്യഷ്ടികളും ഒരു വസ്തുവിനെപ്പോലെ മറ്റു വസ്തുക്കളും ആയിരിക്കേണ്ട അവസ്ഥയാണു. ഇവിടെ പ്രപഞ്ചം നിലനില്‍ക്കുകയില്ല. പരലോക നീതീയെന്ന ആശയം ഈ വൈരുദ്ധ്യങ്ങളെ യുക്തിഭദ്രമായി അംഗീകരിക്കാന്‍ ഇസ് ലാമിനെ പ്രാപ്തമാക്കുന്നു. മനുഷ്യകര്‍മ്മങ്ങളുടെ ഫലം അന്തിമമായി തീര്‍പ്പുകല്പ്പിക്കപ്പെടൂന്നത് ആകാശങ്ങളിലാണെന്ന അടിസ്ഥാന യാഥാര്‍ത്ഥ്യമാണത്. ഓരോ നന്മയും അംഗീകരിക്കപ്പെടുമെന്നും ഓരോ തിന്മയും വിചാരണ ചെയ്യപ്പെടൂമെന്നും ഉള്ള ഈ പരലോക ചിന്ത തന്നെയാണു ഇസ്ലാമിന്റെ സാമൂഹിക -രാഷ്ട്രീയ -സാമ്പത്തിക -സദാചാര കുടുംബ ക്രമങ്ങളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നതും. അതിലൂന്നിക്കൊണ്ടാണു സ്ത്രീയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടതും.


'ബര്‍സ'യില്‍ പക്ഷേ അങ്ങിനെയല്ല. അവിടെ സമാന്തരമായി നീങ്ങുന്ന , പുരുഷനോട് മല്‍സരിക്കുന്ന സ്ത്രീയാണുള്ളത്. പുരുഷന്റെ ഒപ്പം എത്തലാണവളുടെ ആവശ്യം (പേജ്. 17). ഈ സങ്കല്പ്പം ഫെമിനിസത്തിന്റെതാണു. ഇസ്ലാമിന്റെതല്ല. അതിനൊരു സമരമൂല്യമുണ്ടായിരിക്കാം. പക്ഷേ ആത്യന്തികമായ സത്യമല്ല. ഇതില്‍ ഒളിഞ്ഞു കിടക്കുന്ന തിന്മ വളരെ വലുതാണു.ആത്യന്തികമായ പുരുഷപക്ഷം കൊണ്ടുണ്ടായ അപകടങ്ങളുടെ ഒരു പെണ്‍ പതിപ്പായിരിക്കും ആത്യന്തിക പെണ്‍പക്ഷം കൊണ്ടുണ്ടാകുക.

'ബര്‍സ'യിലെ മാത്ര്യത്വം ദൈവത്തെക്കാള്‍ വലിയ ദൈവമാകുന്നു. ആത്യന്തികമായ സ്ത്രീ അവതരമാണിത്. 'ബര്‍സ'യിലെ ദൈവത്തിനും പ്രവാചകനും മാതാവിനുമെല്ലാം ആര്‍ഷ ഭാരതീയ സങ്കല്പ്പങ്ങളിലെ നിറവും മണവുമാണുള്ളത്.
രചനാ തന്ത്രങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചു എന്നതല്ല, ആശയം ചര്‍ച്ച ചെയ്യുന്നു എന്നതാണു 'ബര്‍സ'യുടെ പ്രസക്തി എന്ന് 'ബര്‍സ' അവകാശപ്പെടുന്നു. എന്നാല്‍ ഒരു സര്‍ഗസ്ര്യഷ്ടിയുടെ ഭദ്രതയില്ലാത്ത 'ബര്‍സ'ക്ക് ആശയചര്‍ച്ചക്ക് വേണ്ട പ്രത്യയശാസ്ത്രപരമായ ആധികാരികതയും ഇല്ല.ഒരു ദര്‍ശനത്തെ അതിന്റെ സങ്കേതങ്ങളില്‍ നിന്നല്ലാതെ വിലയിരുത്തല്‍, യാഥാര്‍ത്ഥ്യവും ഭാവനയും കുഴഞ്ഞുമറിഞ്ഞ അവതരണം, നിലപാടുകളിലെ വൈരുദ്ധ്യം, ഒഴുക്കന്‍ വര്‍ത്തമാനങ്ങള്‍, പ്രാദേശികതയോടുള്ള യുക്തിഹീനമായ മമത, ആരോപണങ്ങളിലെ അടിസ്ഥാനമില്ലായ്മ തുടങ്ങിയവക്ക് ധാരാളം ഉദാഹരണങ്ങള്‍ 'ബര്‍സ'യിലുണ്ട്. ചര്‍ച്ച ചെയ്യപ്പെടുന്ന ആശയത്തെക്കുറിക്കുന്ന ഓരോ പദവും പ്രയോഗങ്ങളും സൂക്ഷ്മമായ വിലയിരുത്തലിനും അപഗ്രഥനത്തിനും വിധേയമാകും. കാരണം, അവ ുപയോഗികുന്നവരുടെ അറിവിന്റെയും യോഗ്യതയുടെയും അടയാളങ്ങളാണല്ലോ.


അള്ളാഹുവിനെ ക്ഷിപ്രകോപി എന്നു വിശേഷിപ്പിക്കുമ്പോഴും ഭൂമിയിലെ ജീവിതം മായയാണെന്ന് ഖുര്‍ ആന്‍ പറയുന്നുവെന്ന് വാദിക്കുമ്പോഴും മജ്ജയും, മാംസവുമുള്ള , ജീവിതം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടവരുടെ വിചാരങ്ങളും വര്‍ത്തമാനങ്ങളുമെല്ലാം നിറം കലര്‍ത്തി അവതരിപ്പിക്കുമ്പോഴും കുറഞ്ഞ് പോകുന്നത് ക്ര്യതിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടൂന്നത് അവതരിപ്പിക്കുന്നവരുടെ ഉദ്ദേശശുദ്ധിയുമാണു. ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് യാതൊന്നും അറിയാത്ത പലര്‍ക്കും 'ബര്‍സ' വായിച്ചപ്പോള്‍ അതിനെക്കുറിച്ച് പലതു മനസിലായി എന്ന് നോവലിസ്റ്റ് പറയുമ്പോള്‍ വിശേഷിച്ചും ( മാത്ര്യഭൂമി ആഴ്ചപ്പതിപ്പ്. 2008 മെയ് 11). കാരണം നോവലില്‍ ചരിത്രവും ഭാവനയും വേര്‍തിരിച്ചറിയാവുന്ന ഒന്നും തന്നെയില്ല. ഇസ്ലാമില്‍ സങ്കല്പങ്ങള്‍ക്കും ഭാവനക്കും യാതൊരു സ്ഥാനവുമില്ലെന്നും "ഇറ്റ് ഈസ് എ റിലീജ്യന്‍ ഓഫ് ഫാക്ട്സ് ഓണ്‍ലി" എന്നും ഒരിടത്ത് ഡോ.സബിത പറയുന്നുണ്ട്. തീര്‍ച്ചയായും ഇസ്ലാമില്‍ ഭാവനക്ക് സ്ഥാനമുണ്ട്. ഇസ് ലാമിന്റെ സത്ത ഉള്‍ക്കൊണ്ടൂം അടിസ്ഥാനങ്ങള്‍ അംഗീകരിച്ചും കൊണ്ടാവുമ്പോള്‍ മാത്രമേ സങ്കല്പ്പവും ഭാവനയും സ്ര്യഷ്ടിപരമാവൂ എന്നു മാത്രം. അല്ലാതെ മിത്തു വല്‍ക്കരണവും പ്രവചകത്വ ഭ്രമാത്മക മനസ്സും ഭൂമിയിലെ ജീവിതം മായയും ദൈവം നിഷ്ക്രിയനായ കാവല്‍ക്കാരനുമൊക്കെയാകുമ്പോള്‍ ഇസ്ലാം അലിഞ്ഞലിഞ്ഞ് ഇല്ലാതാകുകയാണു ചെയ്യുക.
തന്റെതായതെല്ലാം മെച്ചമെന്ന കാഴ്ചപ്പാട് ഇസ് ലാമിന്റെ ആത്മാവറിയാതെ ജഡം മാത്രം സ്വീകരിക്കുന്ന ആര്‍ക്കും സംഭവിക്കാവുന്നതാണു. ഈ ചിന്ത ഒരിക്കലും ഇസ്ലാമിനെ വികസിപ്പിക്കുകയില്ല. മറിച്ച്, തനിക്കിഷ്ടമുള്ളതെ മാത്രം പെറുക്കിയെടുത്ത് അല്ലാത്തതിനെ എതിര്‍ത്ത് ഇല്ലാതാക്കുന്ന ശ്രമങ്ങളിലാണെത്തിച്ചേരുക. അതാണു കള്‍ച്ചറല്‍ ലിബറല്‍ പൊളിറ്റിക്കല്‍ ഫെമിനിസ്റ്റ് ഇസ് ലാമുകളായി രംഗപ്രവേശം ചെയ്തു കൊണ്ടിരിക്കുന്നതും.

Saturday, October 4, 2008

മുന്‍വിധികളില്ലാതെ ജോസഫ് ഇറാനെ/പര്‍ദയെ കണ്ടപ്പോള്‍..

ദൂര്‍ദര്‍ശനില്‍ ഒരു ചര്‍ച്ച.
വിഷയം സ്ഫോടനങ്ങള്‍.
കേട്ടതിങ്ങിനെ..
"ഈ കേരളത്തില്‍ ഈയ്യിടെയായി കാണുന്ന ഒരു ഭീകരദ്ര്യശ്യം..മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ പര്‍ദ
വ്യാപകമാകുന്നു എന്നതാണല്ലോ.. പണ്ടൊന്നും എന്റെ ചെറുപ്പ കാലത്ത് അവരില്പ്പലരും തട്ടം പോലും ധരിക്കാറുണ്ടായിരുന്നില്ല.. എനിക്ക് പേടിയാകുകയാണിതു കാണുമ്പോള്‍.. കേരളം ഭീകരരുടെ താവളമാകുകയാണോ?'
ചോദിക്കുന്നത് ബുദ്ധിരാക്ഷസന്‍..
പക്ഷേ ചോദ്യത്തില്‍ ഇത്തിരിയെങ്കിലും 'പുത്തി' മഷിയിട്ട് നോക്കിയിട്ട് കാണാന്‍ കഴിയുന്നില്ല.
പര്‍ദയും ഭീകരതയും എവിടെയാണാവോ സന്ധിക്കുന്നത്?
ഒരു മതചിഹ്നമെന്ന നിലക്ക് പര്‍ദയാല്‍ എന്തിനാണിത്ര അലോസരപ്പെടുന്നത്?
സ്ത്രീയെ ഇസ്ലാം അടിച്ചമര്‍ത്തുന്നു... പര്‍ദ അസ്വാതന്ത്ര്യത്തിന്റെ ഉപകരണം... കാലങ്ങളായി കേള്‍ക്കുന്ന പതിവു പല്ലവികളാണിതൊക്കെ...
പൊലിപ്പിച്ചു പറയുവാന്‍, കൊഴുപ്പിച്ചെഴുതാന്‍ ചില സ്ഥിരം കോളമിസ്റ്റുകളുമുണ്ട്.
മുസ്ലിം സ്ത്രീ പര്‍ദ ധരിക്കണമെന്നൊന്നും ഇസ്ലാം പറഞ്ഞിട്ടില്ല.
കൈകളും മുഖവുമൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ തെരുവില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് (വീട്ടിലല്ല) മതം പറഞ്ഞു. അതിനു പറ്റിയ വേഷമായി ചില മുസ്ലിം സ്ത്രീകള്‍ പര്‍ദയെ കാണുന്നു.
അതിലെന്താണു തെറ്റ്?
ഒരു പെണ്ണ് അവളെ വസ്ത്രം കൊണ്ട് മൂടിപ്പൊതിയുന്നത് കൊണ്ട്-
ഏതു പുരോഗമന മേല്‍ത്തട്ടാണിവിടെ ഇടിഞ്ഞു വീഴുന്നത്?
പെണ്ണ് അവളുടെ ശരീരം പൂര്‍ണമായി മറക്കുന്നത് കൊണ്ട് അവളുടെ മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടൂന്നതെങ്ങിനെയാണാവോ?
ഫുള്‍ സ്ലീവ് സ്യൂട്ടും കോട്ടുമിട്ട ആധുനിക പുരുഷന്‍ ...മാന്യമായ വേഷം.
സ്ത്രീയാകുമ്പോള്‍ പുരുഷന്റെ കാഴ്ചക്കുപയുക്തമായി തയ്ക്കപ്പെട്ട വസ്ത്ര നിര്‍മ്മിതികള്‍.
സ്ത്രീയെ പുരുഷന്റെ കാഴ്ചക്കു ചേരുന്ന ഒരു കളിപ്പാട്ടമാക്കിയതാരാണെന്ന ചോദ്യത്തിനു ചിന്തിക്കുന്ന സ്ത്രീയുടെ മറുപടിയാണു പര്‍ദ/പര്‍ദയെപ്പോലുള്ള വസ്ത്ര നിര്‍മിതി.
സ്ത്രീയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് പുരുഷന്മാരാണെന്നതില്‍ തര്‍‍ക്കമില്ല. പെണ്ണ് ഉടുത്തൊരുങ്ങി നടക്കേണ്ടത് , ഒരു ഉപഭോഗ വസ്തു കണക്കെ സ്വയം ഒരു ശരീരമായി അടയാളപ്പെടുത്തേണ്ടത് ആരുടെ ആവശ്യം?
ഒരു വനിത അവളുടെ ശരീരം പൂര്‍ണമായി മറക്കുന്നത് കൊണ്ട് അവള്‍ക്ക് നഷ്ടപ്പെടുന്നതെന്ത്?
ഒരു സ്ത്രീ മതാനുശാസന പ്രകാരം സ്വശരീരം മറക്കുന്നതെങ്ങിനെ 'പുരോഗമന'വാദികള്‍ക്ക് ഇത്ര മേല്‍ അരോചക കാഴ്ചയായിത്തീരുന്നു?

പുരോഗമനവാദിയും കമ്മ്യൂണിസ്റ്റുമായ സഖാവ് സുര്‍ജിത്ത് ഒരു തലപ്പാവു ധരിച്ചിരുന്നതെന്തിനാണാവോ? പ്രധാനമന്ത്രി ഏതു കാലാവസ്ഥയിലും ഏതു രാജ്യത്തും തലപ്പാവു ധരിക്കുന്നു.
ഇതൊരു മതത്തോടുള്ള മുന്‍ വിധിയല്ലാതെ, ഒരു മതചിഹ്നത്തോടുള്ള ഈര്‍ഷ്യയല്ലാതെ മറ്റെന്ത്?
ആയിരക്കണക്കിനു സ്ത്രീകള്‍ പര്‍ദയണിഞ്ഞ് ഈ ലോകത്തില്‍ ജീവിത വ്യവഹാരങ്ങളിലേര്‍പ്പെടുന്നു.
അവിടെയൊന്നും പര്‍ദ അവര്‍ക്കൊരു തടസ്സമാകുന്നില്ലെങ്കില്‍ പിന്നെ ഈ 'പര്‍ദാ നിരൂപണവും' 'പര്‍ദ ചര്‍ച്ച'യുമൊക്കെ എന്തിനു വേണ്ടി?
പര്‍ദയുടെ ഒരു ലോകമാണിന്ന് ഇറാന്‍. പട്ടാളത്തിലും പോലീസിലും പര്‍ദ.
ഇറാനിലെ വനിതാ നീന്തല്‍ താരങ്ങള്‍ വരെ ശരീരം മുഴുവന്‍ മറച്ചാണു നീന്തല്‍ക്കുളത്തിലിറങ്ങുന്നത്.
ഇറാനിലെവിടെയും പര്‍ദ നിര്‍ബന്ധം. അങ്ങിനെയുള്ള ഒരു ഇറാനില്‍ എങ്ങിനെ കരുത്തുറ്റ സ്ത്രീകളുണ്ടാകുന്നു എന്ന് ചോദിക്കുന്നു വി.കെ.ജോസഫ്. (വി.കെ. ജോസഫ് 2008 ജൂലായ് 27നു എഴുതിയ ലേഖനം.. ദേശാഭിമാനി വാരിക.. )
ജോസഫിന്റെ കാഴ്ചകളില്‍ ഇതള്‍ വിരിയുന്ന മുന്‍ വിധികളില്ലാത്ത ഇറാനെ നോക്കു.. .. ജോസഫ് എഴുതുന്നു...
"നമ്മുടെ പൊതുബോധത്തില്‍ മാധ്യമങ്ങള്‍ പതിപ്പിച്ചിട്ടുള്ള ആശയം ഇറാന്‍ ഒരു ഇസ്ലാം തീവ്രവാദ രാജ്യവും ലോകം ഭയക്കേണ്ട ഒരു സംസ്ക്ര്യതി രൂപം കൊള്ളൂന്ന സ്ഥലവുമാണെന്നാണല്ലോ. പക്ഷേ അവരുടെ സിനിമകള്‍ ലളിതവും സൗന്ദര്യാത്മകവും നിഷ്കളങ്കവും സത്യസന്ധവും മനുഷ്യരുടെ നന്മകളില്‍ ആവേശം കൊള്ളുന്നതായി അനുഭവപ്പെടുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇറാനിയന്‍ ചലച്ചിത്ര പരിസരത്തെയും ചലച്ചിത്രപ്രവര്‍ത്തകരെയും അടുത്തറിയാനും പരിചയപ്പെടാനും കിട്ടൂന്ന ഈ അവസരം നഷ്ടപ്പെടുത്തരുതെന്ന് തന്നെ ഞങ്ങള്‍ തീരുമാനിച്ചു. വരുന്നത് വരട്ടെ... പോവുക തന്നെ. ഇറാനെക്കുറിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകളുടെ സ്വാധീനം കൊണ്ടു കൂടിയാകാം. പിന്നീട് തെറ്റെന്ന് ബോധ്യപ്പെട്ട പല വസ്തുതകളും എന്റെയുള്ളിലും ഉണ്ടായിരുന്നു. അതിലൊന്ന് ഇസ്ലാമിക ഭരണകൂടം സ്ത്രീകളുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ വളരെ പ്രതിലോമകരമായ നിലപാടുകളിലായിരിക്കും സാധാരണഗതിയില്‍ സ്വീകരിച്ചിട്ടൂണ്ടാവുക എന്നുള്ളതായിരുന്നു. പക്ഷേ തെഹ് റാന്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ സ്ത്രീകളെക്കുറിച്ചുണ്ടായിരുന്ന ധാരണകളുരുകാന്‍ തുടങ്ങി. വിമാനത്താവളത്തില്‍ പല തസ്തികകളിലും സ്ത്രീകള്‍ ജോലി ചെയ്യുന്നു. ഇതെന്തല്‍ഭുതമെന്നാണു ഞങ്ങളാലോചിച്ചത്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ സാനിധ്യം വളരെ കുറവാണെന്നോര്‍ക്കുക. വളരെ മനോഹരവും ആധുനികവും ഒപ്പം പൗരാണിക സംസ്ക്ര്യതിയുടെ മുദ്രകളുള്ളതുമായ എയര്‍പോര്‍ട് ഈ രാജ്യത്തിന്റെ ചില സൂചകങ്ങളാണെന്നു തോന്നി. ഞങ്ങള്‍ ഇസ്ഫ്ഹാനില്‍ താമസിച്ചിരുന്ന വലിയ ഹോട്ടലിലെ ജോലിക്കാരേറെയും സ്ത്രീകളായിരുന്നു. ഹോട്ടലില്‍ തന്നെ ഒരു ക്ലിനിക്കും ഡോക്ടര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് പേരും സ്ത്രീകള്‍ തന്നെ... ....വിവാഹമോചനക്കേസുകളെക്കുറിച്ചുള്ള ഒരു പ്രശസ്ത ഇറാനിയന്‍ ഡോക്യുമെന്ററി സിനിമ ഞാനോര്‍ത്തു. വിവാഹക്കോടതിയില്‍ പുരുഷന്റെ അധികാരത്തെ , ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്യുന്ന, സ്വതന്ത്രമായും നിര്‍ഭയമായും സ്ത്രീത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ആ സിനിമ എന്നെ അല്‍ഭുതപ്പെടുത്തിയതാണു. നമ്മളുടെ പൊതു ബോധം നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് മുസ്ലിങ്ങള്‍ ഇഷ്ടം പോലെ പെണ്ണുങ്ങളെ കെട്ടി കൈയ്യൊഴിയുകയാണെന്നാണല്ലോ. എന്നാല്‍ സിനിമ കാണിക്കുന്നത് വേറൊരു ചിത്രമാണു. കരുത്തുള്ള സ്ത്രീകളെയാണു സമൂഹത്തില്‍ കാണാന്‍ കഴിഞ്ഞത്. തെഹ്റാന്‍ നഗരത്തില്‍ സുഹ്ര്യത്ത് രാമചന്ദ്രനോടൊപ്പം (രാമചന്ദ്രന്‍ ഇറാന്‍ എയര്‍ലൈന്‍സിലെ വളരെ ഉന്നതനായ ഓഫീസറാണ്) താമസിച്ചപ്പോള്‍ രാത്രികളില്‍ നഗരത്തിലൂടെ സഞ്ചരിക്കുമായിരുന്നു. രാത്രിയിലും സ്ത്രീകള്‍ ഒറ്റക്ക് സഞ്ചരിക്കുക മാത്രമല്ല രാത്രിയില്‍ അസമയത്ത് കൂടെ ഷെയര്‍ ടാക്സിയില്‍ മറ്റപരിചിതരായ ആളുകള്‍ക്കൊപ്പം ഒറ്റക്ക് സന്‍‍ചരിക്കാനുള്ള ധൈര്യവും സാഹചര്യവും അവര്‍ക്കുണ്ട്. മക്മല്‍ഫിന്റെ മകള്‍ സമീറ 2007ല്‍ തന്റെ എന്ന സിനമ്മ അഫ്ഗാന്റെ വടക്കന്‍ നഗരത്തില്‍ വെച്ച് ഷൂട്ട് ചെയ്യുമ്പോള്‍ ബോംബാക്രമണത്തിനു വിധേയയായി. ക്യാമറാമാനടക്കം നിരവധിയാളുകള്‍ക്ക് പരിക്കു പറ്റിയെങ്കിലും സമീറ അടൂത്ത ലൊക്കേഷനിലേക്ക് ഷൂട്ടിങ്ങ് മാറ്റിക്കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. 14 വയസ്സില്‍ സിനിമ നിര്‍മ്മിച്ചു തുടങ്ങിയ സമീറയുടെ കരുത്തും ധൈര്യവും ആത്മവിശ്വാസവും 'സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലെ' പെണ്‍കുട്ടികള്‍ക്ക് ഇനിയും കൈവരിക്കാനാവാത്തതെന്തു കൊണ്ടെന്ന് ഞാനിപ്പോഴുമാലോചിക്കുന്നുണ്ട്. ഈ മതേതര ജനാധിപത്യ സ്വതന്ത്ര കേരളത്തില്‍ നിന്നു പോലും സമീറയെപ്പോലെ ഒരു പെണ്‍കുട്ടി ക്യാമറ കൈയിലേന്തി ലോകത്തിന്റെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ തക്ക വിധത്തില്‍ പാകപ്പെട്ടുവരാത്തതെന്തു കൊണ്ടെന്നു കൂടി നാം ഉല്‍കണ്ഠപ്പെടേണ്ടതുണ്ട്..."


ജോസഫിന്റെ സത്യസന്ധമായ അക്ഷരങ്ങള്‍ ഇല്ലാക്കഥകള്‍ പൊലിപ്പിച്ച് പബ്ലിസിറ്റി നേടുന്ന കവര്‍സ്റ്റോറി രചയിതാക്കളില്‍ നിന്ന് എന്തു മാത്രം വ്യത്യസ്തമായ ചിത്രമാണനുവാചകര്‍ക്ക് സമര്‍പ്പിക്കുന്നത്?